Friday, September 30, 2011

പൊലീസിനു മാതൃക കാട്ടി നാട്ടുകാര്‍ കള്ളന്മാരെ പിടികൂടി

ചെറുതോണി: കള്ളു മണപ്പിക്കാന്‍ സമയമേറെ വഴിയോരത്തു ചെലവഴിച്ച പൊലീസിനു മാതൃക കാട്ടി നാട്ടുകാര്‍ കള്ളന്മാരെ പിടികൂടി. നാട്ടില്‍ കള്ളന്മാരുടെ ശല്യം പെരുകുകയാണെന്നും മോഷണം നിത്യസംഭവമാണെന്നും പരാതി ഉയര്‍ന്നെങ്കിലും പൊലീസിനു കള്ളടിക്കാരെ പിടികൂടുന്നതിനു മാത്രമേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. അന്തിനേരങ്ങളില്‍ ആണുങ്ങള്‍ ഇല്ലാത്ത വീടുകളുടെ കതകില്‍ തട്ടി മോഷ്‌ടാക്കള്‍ നടത്തുന്ന കളവും ഭീതിയും ഏറെനാളായി പരിഭ്രാന്തി വിതച്ചെങ്കിലും പൊലീസ്‌ പേരിനൊരു അന്വേഷണം പോലും നടത്തിയിരുന്നില്ല.

കള്ളനെ പിടിക്കാന്‍ പൊലീസ്‌ തുടര്‍ച്ചയായി എത്താത്തതിനെത്തുടര്‍ന്നു നാട്ടുകാര്‍ ജനകീയ സ്‌ക്വാഡ്‌ രൂപീകരിച്ചു. അന്തിമയങ്ങുമ്പോള്‍ തസ്‌കരര്‍ എത്തുന്ന വാഴത്തോപ്പിലും തടിയംപാടും മണിയാറന്‍കുടിയിലും മറ്റും നാട്ടുകാരുടെ സംഘം സജീവമായിരുന്നു. ഏറെനാളായി വിലസിയിരുന്ന കള്ളസംഘം ഒരുനാള്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. തുടരെത്തുടരെ മോഷണം നടത്തി വിലസിയ സംഘത്തെ പിടികൂടിയതും നാട്ടുകാരുടെ ജാഗ്രത തന്നെ. ഭൂമിയാംകുളം ഭാഗത്ത്‌ ഉച്ചയ്‌ക്ക്‌ ഒരുമണിക്കു സംശയാസ്‌പദമായി കണ്ട കാറിന്‌ നട്ടുകാര്‍ കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന്‌്‌ അമിതവേഗത്തില്‍ പാഞ്ഞ കാറിനെക്കുറിച്ചു ഭൂമിയാംകുളം സ്വദേശികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു വാഴത്തോപ്പുകാര്‍ പിടികൂടുകയായിരുന്നു.

നാട്ടുകാരുടെ പരിശോധനയില്‍ കാറില്‍നിന്നു കണ്ടെടുത്തതു കഠാരികളും മുളകുപൊടിയും കുറുവടിയും കമ്പിവടികളുമായിരുന്നു. എന്തായാലും മോഷ്‌ടാക്കളെ കസ്‌റ്റഡിയിലെടുക്കാന്‍ ലോക്കല്‍ പൊലീസ്‌ പറഞ്ഞ സമയത്തുതന്നെ എത്തി. കള്ളുമണം പിടിച്ചെടുക്കാന്‍ സമയമേറെ ചെലവഴിക്കുന്ന പൊലീസ്‌, കള്ളന്‍മാരെ പിടികൂടാന്‍ ശ്രമിച്ചാല്‍ നാട്ടുകാര്‍ക്കു സൈ്വരമായി ഉറങ്ങാമല്ലോയെന്നാണു പ്രദേശവാസികള്‍ ചോദിക്കുന്നത്‌.

കള്ളന്‍മാര്‍ പിടിയില്‍; പിടിയിലായതു മോഷണ പരമ്പര തീര്‍ത്ത ആറ്‌ തസ്‌കരന്‍മാര്‍

ചെറുതോണി: കഴിഞ്ഞ ഒരുമാസക്കാലമായി ജില്ലാ ആസ്‌ഥാനത്തു മോഷണപരമ്പരകള്‍ തീര്‍ത്ത കള്ളന്‍മാരെ നാട്ടുകാര്‍ പിടികൂടി. ബുധനാഴ്‌ച മൂന്നിന്‌ വാഴത്തോപ്പിലാണു നാട്ടുകാരുടെ സ്‌ക്വാഡ്‌ കള്ളന്മാരെ പിടികൂടിയത്‌. പെരുമ്പാവൂര്‍ വെങ്ങോല പുത്തന്‍പാലത്തില്‍ ഷാജഹാന്‍ (30), ചെറുതോണി ഗാന്ധിനഗര്‍ കണ്ണാംപറമ്പില്‍ സാബു (41), മണിയാറന്‍കുടി പെരുങ്കാല കൊടിഞ്ഞി സുരേഷ്‌ (45), മണിയാറന്‍കുടി ആനക്കൊമ്പന്‍ വടക്കേമലയില്‍ സജികുമാര്‍ (33), ചെറുതോണി മലയില്‍ രഘു (49), മണിയാറന്‍കുടി കരിപ്പാമറ്റത്തില്‍ കൊച്ചുമോന്‍ (43) എന്നിവരെയാണു നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചത്‌.

പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.സംഘത്തലവന്‍ മണിയാറന്‍കുടി പള്ളിക്കുന്നേല്‍ പത്രോസ്‌ എന്നയാള്‍ ഒളിവിലാണെന്നു പൊലീസ്‌ പറഞ്ഞു. പ്രതികളില്‍ ഷാജഹാന്റെ പേരില്‍ മോഷണക്കുറ്റങ്ങള്‍ക്കു പെരുമ്പാവൂര്‍ പൊലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌. ഇടുക്കിയില്‍ നേരത്തെ നടന്ന മുഖംമൂടി ആക്രമണത്തില്‍ പ്രതിയാണു രഘു. കുഴമ്പ്‌, തൈലം വില്‍പന എന്ന പേരില്‍ പഴയൊരു അംബാസഡര്‍ കാറില്‍ പ്രദേശത്തു ചുറ്റിനടന്ന പ്രതികള്‍ മണിയാറന്‍കുടിയില്‍ കൊച്ചുമോന്റെ വീട്ടിലാണു ക്യാംപ്‌ ചെയ്‌തിരുന്നത്‌. ഇവിടെ താമസിച്ചു പദ്ധതികള്‍ ആസൂത്രണം നടത്തുകയായിരുന്നു ഇവരുടെ പതിവ്‌.

പഴഞ്ചന്‍ അംബാസഡര്‍ കാറില്‍നിന്നു കുറുവടികള്‍, പിച്ചാത്തി, ചുറ്റിക, ഇരുമ്പുവടി, മുളകുപൊടി എന്നിവ പൊലീസ്‌ കണ്ടെടുത്തു. ഇനിയും പിടികൂടാനുള്ളവരെക്കുറിച്ചും സംഘത്തലവനെക്കുറിച്ചും
അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്‌ പറഞ്ഞു. ജില്ലയില്‍ മറ്റിടങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്നതിനെ സംബന്ധിച്ചും അന്വേഷണം ഊര്‍ജിതപ്പെടുത്തും. എസ്‌ഐ: ടി.ഡി. സുനില്‍കുമാര്‍, എഎസ്‌ഐമാരായ വി. ജോണി, സുരേന്ദ്രന്‍, മത്തായി, സിവില്‍ പൊലീസ്‌ ഓഫിസര്‍മാരായ മധു, സിയാദ്‌, സെബാസ്‌റ്റിയന്‍ എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.