Friday, September 21, 2012

ജില്ലാപോലീസ്‌ ചീഫിന്‌ വഴിയൊരുക്കുവാന്‍ തൊടുപുഴയില്‍ ഗതാഗതം തടഞ്ഞു



തൊടുപുഴ : ഗതാഗതകുരുക്ക്‌ കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന തൊടുപുഴയില്‍ ഇന്നലെ വൈകുന്നേരം ഒരു മണിക്കൂറോളം വന്‍ഗതാഗത കുരുക്ക്‌ ഉണ്ടായി. കെ.എസ്‌.ആര്‍.ടി.സി. ജംഗഷ്‌നില്‍ സ്ഥാപിച്ചിരുന്ന സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വാഹന ഉടമകള്‍ സഹകരിച്ച്‌ ഗതാഗതം സുഗമമായി നടന്നുവരികയാണ്‌. ഇന്നലെ വൈകുന്നേരം 6.30 ഓടെ ഒരു അഡീഷണല്‍ എസ്‌.ഐ.യുടെ നേതൃത്വത്തില്‍ അഞ്ചോളം പോലീസുകാര്‍ ഇവിടെ നിലയുറപ്പിച്ചു. തുടര്‍ന്ന്‌ ഇവര്‍ ഗതാഗതം നിയന്ത്രിക്കുവാന്‍ തുടങ്ങി. നാല്‌ വശത്തേക്കും സിഗ്നലുകള്‍ കാട്ടുവാന്‍ തുടങ്ങിയതോടെ നാല്‌ റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെ രൂപം കൊണ്ടു.
ഇതിനിടെ പോലീസ്‌ ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരോട്‌ ദേഷ്യപ്പെടുന്നതും കാണാമായിരുന്നു. ഒരു മണിക്കൂറോളം ഇവിടെ ഗതാഗതകുരുക്ക്‌ അനുഭവപ്പെട്ടു. ഒടുവില്‍ പോലീസ്‌ സംഘം മടങ്ങിയതോടെയാണ്‌ ഗതാഗതകുരുക്ക്‌ ഒഴിവായത്‌. ജില്ലാപോലീസ്‌ ചീഫ്‌ തൊടുപുഴ വഴി കടന്നുപോകുന്നുവെന്ന സന്ദേശമാണ്‌ പോലീസ്‌ ഉദ്യോഗസ്ഥരെ ഗതാഗതം നിയന്ത്രിക്കുവാന്‍ പ്രേരിപ്പിച്ചതത്രേ. മേലുദ്യോഗസ്ഥന്‌ വഴിയൊരുക്കാനാണ്‌ വഴിയാത്രക്കാരെ മുഴുവന്‍ തടഞ്ഞിട്ടത്‌. എന്തായാലും തൊടുപുഴയിലൂടെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ വരുമ്പോഴെല്ലാം ഈ സ്ഥിതി തുടരുവാനാണ്‌ സാധ്യത. 

ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ കുടുക്കിയെന്നാരോപിച്ച് എ.എസ്.ഐ. ആത്മഹത്യചെയ്തു

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് എ.എസ്.ഐ ആത്മഹത്യചെയ്തു. സിറ്റി കണ്‍ട്രോള്‍ റും എ.എസ്.ഐ വിളവൂര്‍ക്കല്‍ പനയേ്ക്കാട് കുരിശുമുട്ടം ശ്രീവരേണ്യയില്‍ ശ്രീകണ്ഠന്‍ നായര്‍ (56) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ ജഗതിയിലെ ഒരു ലോഡ്ജിലാണ് ശ്രീകണ്ഠന്‍ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തമാസം ഇയാള്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള ആനുകൂല്യങ്ങള്‍ തടയുന്ന രീതിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത കേസില്‍ താന്‍ നിരപരാധിയാണെന്ന് ശ്രീകണ്ഠന്‍ നായര്‍ മരിക്കുന്നതിനു മുന്‍പെഴുതിയ കത്തില്‍ പറയുന്നു.

എട്ടു വര്‍ഷം മുമ്പ് കന്‍േറാണ്‍മെന്റ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരിക്കെ ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ കോടതി രേഖകള്‍ തിരുത്തിയെന്ന പേരില്‍ കേസെടുത്തിരുന്നു. വഞ്ചിയൂര്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കൊണ്ടു പോയ ചില രേഖകള്‍ തിരുത്തിയതിനാണ് പോലീസ് കേസെടുത്തത്.

ഈ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. അച്ചടക്കനടപടി ഉണ്ടാകാനുള്ള കേസ് നിലനില്‍ക്കുന്നതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വൈകും. ഇത് മകളുടെ വിവാഹക്കാര്യം അടക്കമുള്ളവയെ ബാധിക്കുമെന്നാണ് കുറിപ്പ്. എന്നാല്‍ ഈ കേസില്‍ താന്‍ നിരപരാധിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ മുതലുള്ള ഉദ്യാഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തത്. എന്നാല്‍ തന്നെ മാത്രം പ്രതിയാക്കി മറ്റുള്ളവര്‍ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നാണ് കത്ത്. പെന്‍ഷനും ആനകൂല്യങ്ങളും വൈകുമെന്നതിനാല്‍ ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞ കുറേ നാളുകളായി വിഷമത്തിലായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.

ഭാര്യ: അനിതകുമാരി. മക്കള്‍: ശ്രീജിത്, ശ്രീപൂജ