Thursday, June 30, 2011

ട്രാഫിക് സ്റ്റേഷനുകളില്‍ ക്രമക്കേട് കണ്ടെത്തി

കൊല്ലം:കൊല്ലം, കൊട്ടാരക്കര ട്രാഫിക് സ്റ്റേഷനുകളില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. വ്യാപകമായ പരാതികളെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.

കൊല്ലം ട്രാഫിക് സ്റ്റേഷനിലെ പരിശോധനയില്‍ കാഷ് ബാലന്‍സില്‍ 28,575 രൂപയുടെ കുറവ് കണ്ടെത്തി. 2010 ലെ 10-ഉം 2011 ലെ 135-ഉം കേസുകള്‍ തുടര്‍ നടപടിയില്ലാതെ മുടങ്ങിക്കിടക്കുന്നതായും കണ്ടെത്തി.

പരിശോധനയ്ക്ക് കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി. എസ്.അനില്‍കുമാര്‍ നേതൃത്വം നല്‍കി. സി.ഐ.മാരായ അശോക്കുമാര്‍, കൃഷ്ണകുമാര്‍, സിനി ഡെന്നീസ്, പ്രദീപ്കുമാര്‍ എന്നിവരും ഗസറ്റഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Friday, June 17, 2011

 എസ്.ഐയുടെ കൊല: എ.എസ്.ഐയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

എസ്.ഐ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ എ.എസ്.ഐയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ രാജശേഖരന്‍നായര്‍ കൊല്ലപ്പെട്ട കേസില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ അജിത്കുമാറിനെയും ഇയാളുടെ സുഹൃത്തും ഗുണ്ടാസംഘാംഗവുമായ കന്‍േറാണ്‍മെന്റ് നോര്‍ത്തില്‍ പുള്ളിക്കട ഷാജി എന്ന ഷാജിലാലിനെയുമാണ് പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
ഇരുവരെയും ബുധനാഴ്ച മുതല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു.എന്നാല്‍  ഇത് വരെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
പലതവണ ചോദ്യം ചെയ്തിട്ടും അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ നല്‍കാന്‍ അജിത്കുമാര്‍ സന്നദ്ധനായില്ലെന്നാണ് അറിയുന്നത്.
ഇരുവരും ചേര്‍ന്ന് മദ്യപിച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് എസ്.ഐക്ക് എസ്.ഐയില്‍ നിന്ന് മര്‍ദനമേറ്റത്.

Thursday, June 16, 2011

കേരള പൊലീസിനു വീണ്ടും തീരാക്കളങ്കം

ഒരു മാധ്യമ പ്രവര്‍ത്തകനു നേര്‍ക്കുണ്ടായ വധ ശ്രമക്കേസില്‍ കൊല്ലത്തെ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതി കൊല്ലപ്പെടുകയും ചെയ്തു. കൊലക്കേസിലും വധശ്രമക്കേസിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതിന്‍റെ നാണക്കേടിലാണു കൊല്ലം ജില്ലാ പൊലീസ്. അതിന്‍റെ ചൂടാറും മുന്‍പ്, കൊല്ലം നഗരത്തിന്‍റെ ഹൃദയഭാഗത്ത്, ക്രൈം ബ്രാഞ്ച് ഓഫീസിനു തൊട്ടടുത്ത്, പൊലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഒരു സബ് ഇന്‍സ്പെക്റ്റര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. ഈ കേസില്‍ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനും ഉറ്റ സുഹൃത്തും അയാളുടെ കൂട്ടാളിയുമായ ഗൂണ്ടയും കസ്റ്റഡിയിലാണ്.
കേരള പൊലീസിന്‍റെ വികൃതമുഖത്തിന്‍റെ പരിച്ഛേദമാണ് ഈ ദിവസങ്ങളില്‍ കൊല്ലത്തു കാണുന്നത്. നാട്ടില്‍ ക്രമസമാധാനം ഉറപ്പുവരുത്തി പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ്, ഗൂണ്ടകളുമായിച്ചേര്‍ന്നു സ്വയം അക്രമികളാകുന്നതിന് ഇപ്പറഞ്ഞ രണ്ട് ഉദാഹരണങ്ങള്‍ ധാരാളം മതി. പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വളരെ കൂടുന്നു എന്നു കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം കൂടി ഇവിടെ കൂട്ടിവായിക്കണം.
മാധ്യമപ്രവര്‍ത്തകനു നേര്‍ക്കു നടന്ന വധശ്രമത്തില്‍ ഡിവൈഎസ്പി സന്തോഷ് നായര്‍ അറസ്റ്റിലായതു പൊലീസ് സേനയ്ക്കു നാണക്കേടു മാത്രമല്ല, നടുക്കവും ഉണ്ടാക്കിയിരുന്നു. ഏതെങ്കിലും സ്ഥലത്ത് ഒരു അനിഷ്ട സംഭവമുണ്ടായാല്‍ കുറച്ചു നാളത്തേക്കെങ്കിലും അവിടെ പൊലീസ് സാന്നിധ്യവും നിരീക്ഷണവും സാധാരണമാണ്. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തും മറ്റു മുന്‍കരുതലുകളെടുത്തും ക്രമസമാധാനം ഉറപ്പുവരുത്തും. എന്നാല്‍, കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസില്‍ നിന്നു തുമ്മിയാല്‍ കേള്‍ക്കുന്ന ദൂരത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്സില്‍, പതിവായി ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് ഉദ്യോഗസ്ഥരും അവരുടെ ഗൂണ്ടാസംഘങ്ങളും പതിവായി മദ്യപിക്കുകയും പരിസരവാസികളായ പൊലീസുകാര്‍ക്കു തന്നെ ശല്യമുണ്ടാക്കുകയും ചെയ്തിട്ടും പൊലീസ് നിശബ്ദത പാലിക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയവരെക്കുറിച്ച് പരിസരത്തുള്ള മറ്റു പൊലീസുകാര്‍ക്ക് അറിയില്ലായിരുന്നു എന്നു കരുതാനാവില്ല. രണ്ടു മാസമായി സസ്പെന്‍ഷനില്‍ കഴിയുകയായിരുന്ന രാജശേഖരന്‍ നായര്‍ എന്ന സബ് ഇന്‍സ്പെക്റ്റര്‍ക്കു പത്തനംതിട്ട എആര്‍ ക്യാംപിലായിരുന്നു നേരത്തേ ജോലി. എന്നിട്ടും അയാള്‍ കൊല്ലത്തെ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞിരുന്നില്ല. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് ഇന്‍സ്പെക്റ്ററാണു മുഖ്യപ്രതി അജിത്. ഇയാളും കുറച്ചു കാലമായി ഡ്യൂട്ടിക്ക് ഹാജരാകുന്നില്ല എന്നു പൊലീസ് തന്നെ സമ്മതിക്കുന്നു. എന്നിട്ടും ഇവര്‍ക്കെതിരേ വകുപ്പുതല നടപടി കൈക്കൊള്ളാന്‍ എന്തുകൊണ്ട് അധികൃതര്‍ക്കായില്ല?
നാലാം നമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്കു താമസിച്ച്, രാജശേഖരന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പതിവായി മദ്യസല്‍ക്കാരം നടത്തിയ അജിത്തിനെ സഹപ്രവര്‍ത്തകര്‍ സംരക്ഷിക്കുകയായിരുന്നു എന്നു വ്യക്തം. തലങ്ങും വിലങ്ങും പൊലീസ് സംഘം ചുറ്റിത്തിരിയുന്ന പൊലീസ് ക്വാര്‍ട്ടേഴ്സില്‍ അസമയത്തു നടന്ന ഭീകരകൊലപാതകത്തെക്കുറിച്ച്, ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിവരം ലഭിച്ചില്ലെങ്കില്‍, നഗരഹൃദയത്തിലും ഗ്രാമാന്തരത്തിലും കഴിയുന്ന സാധാരണ ജനങ്ങളുടെ ജീവന് കേരള പൊലീസ് എന്തു സംരക്ഷണം നല്‍കും?
സേനയിലെ ഏതെങ്കിലും അംഗത്തിന് അച്ചടക്കരാഹിത്യമോ സ്വഭാവവൈകല്യമോ ഉണ്ടെങ്കില്‍ അത്തരക്കാര്‍ സര്‍വീസില്‍ തുടരാന്‍ അര്‍ഹരല്ല. കാരണം, പൊതുജനങ്ങള്‍ക്കു മാത്രമല്ല, സേനയ്ക്കു തന്നെയും അവര്‍ ബാധ്യതയാകും. കമ്മ്യൂനിറ്റി പൊലീസിങ് സമ്പ്രദായം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ പൊലീസിനെ കൂടുതല്‍ ജനപ്രിയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും കസ്റ്റഡി മരണങ്ങള്‍ പെരുകുകയാണ്. ഏതുതരം മാഫിയ സംഘത്തിനു മുന്നിലും പിന്നിലും പൊലീസിന്‍റെ സാന്നിധ്യം അനുഭവേദ്യം. ഫ്ളാറ്റ് തട്ടിപ്പു മുതല്‍ മണി ചെയ്ന്‍ വരെയും, മണല്‍ കടത്തു മുതല്‍ സ്പിരിറ്റ് കച്ചവടം വരെയും, വണ്ടിപിടുത്തം മുതല്‍ ക്വട്ടേഷന്‍ സംഘം വരെയും നീളുന്നു ഈ അവിശുദ്ധ കൂട്ടുകെട്ട്. മദ്യപിച്ചു ലക്കുകെട്ട് വാഹനമോടിച്ച്, സഹോദരങ്ങളായ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയിലുണ്ട് കേരള പൊലീസ്. കൊല്ലത്തു സംഘം ചേര്‍ന്നു മദ്യപിച്ച് അഴിഞ്ഞാടിയ കേസ് വാര്‍ത്തയായതാണു ഡിവൈഎസ്പിയെ പ്രകോപിതനാക്കിയത്. കളവു മുതല്‍ പങ്കു വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം തിരുവനന്തപുരത്തു ഫോര്‍ട്ട് സ്റ്റേഷനില്‍ യുവാവിന്‍റെ ഉരുട്ടിക്കൊലയില്‍ കലാശിച്ചു. എവിടെയാണു കേരള പൊലീസിന്‍റെ നീതിബോധം?
ഈ സാഹചര്യത്തില്‍ പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ നിയമപരമായ പുതിയ കാഴ്ചപ്പാടു വേണമെന്ന ഹൈക്കോടതി വിധി അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസില്‍ നിയമിക്കുന്നതും നിയമനം ലഭിക്കുന്നവര്‍ ക്രിമിനല്‍ സ്വഭാവം കാണിക്കുന്നതും തടയാന്‍ ശക്തമായ നിയമനിര്‍മാണം തന്നെ വേണ്ടിയിരിക്കുന്നു, വളരെ അടിയന്തരമായി.

കടപ്പാട് - മെട്രോ വാര്‍ത്ത 

കോഴിയെ പോറ്റാന്‍ കുറുക്കന്മാര്‍ വേണ്ട

നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുക, മൗലികാവകാശങ്ങളില്‍ പ്രഥമവും പ്രധാനവുമായ വ്യക്തിയുടെ ജീവന്‍, സ്വത്ത്, അഭിമാനം എന്നിവ അപഹരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നീ ദൗത്യം ഭംഗിയായി നിറവേറ്റാന്‍ നിയോഗിക്കപ്പെട്ടവരാണല്ലോ പൊലീസ്. വിനയം, നീതിബോധം, നിയമവിധേയത്വം, പ്രത്യുല്‍പന്നമതിത്വം തുടങ്ങിയ ഉന്നത ഗുണഗണങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതാണ് 'പൊലീസ്' എന്ന വാക്കിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഓരോന്നും എന്ന് പൊതുവെ പറയാറുണ്ട്. പക്ഷേ, നാളിതുവരെയായി നാം കണ്ടും കൊണ്ടും അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമൂഹമനസ്സില്‍ ആ വിഭാഗത്തെക്കുറിച്ച് പതിഞ്ഞ ചിത്രം മറ്റൊന്നാണ്. അതിന്റെ പ്രതിരൂപമാണ് കേരള ഹൈകോടതിയുടെ പരാമര്‍ശത്തില്‍ ദൃശ്യമാവുന്നത്.
സംസ്ഥാന പൊലീസിനെതിരെ ഉന്നത നീതിപീഠത്തില്‍നിന്ന് കണ്ണുതുറപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നത് നടാടെയല്ല. പൊലീസ്, ഹവാല മാഫിയയുടെ നിയന്ത്രണത്തിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹൈകോടതി നിരീക്ഷിച്ചത് മൂന്നു വര്‍ഷം മുമ്പത്തെ കഥ. കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ 40 ലക്ഷം രൂപയുടെ ഹവാലപ്പണം കൊള്ളയടിച്ച കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നിഷ്‌ക്രിയത്വവും വീഴ്ചയുമായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശത്തിന് ശരവ്യമായിരുന്നതെങ്കില്‍ ക്രിമിനല്‍ പ്രവണതയുള്ളവര്‍ ക്രമസമാധാനപാലന ചുമതല ഏറ്റെടുക്കാന്‍ രംഗപ്രവേശം ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ നീതിപീഠത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇവ്വിഷയകമായി ന്യായാസനം നടുങ്ങിയ അതേദിവസം തന്നെയാണ് ദക്ഷിണകേരളത്തിലെ കൊല്ലത്തിനടുത്ത് തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മരിക്കുന്നതും സംഭവത്തില്‍ രണ്ട് എ.എസ്.ഐമാര്‍ പിടിയിലായതും. ഈ ദാരുണസംഭവം കോടതി വരച്ചിട്ട രേഖാചിത്രങ്ങള്‍ക്ക് പൂര്‍ണത കൈവരുത്തുന്നു. പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റവും സംഘട്ടനവുമാണ് കാരണമെന്നാണ് പറയപ്പെടുന്നത്. അങ്ങാടിപ്പിള്ളേര്‍ പോലും നാണിച്ചുപോകുന്ന അപഥസഞ്ചാരം! പൊലീസിലെ നല്ലൊരു വിഭാഗം മാഫിയയുടെ ശമ്പളം പറ്റുന്നവരാണെന്ന് രണ്ടുവര്‍ഷം മുമ്പ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവന്‍ പൊതുപരിപാടിയില്‍ തുറന്നടിച്ചതും സ്മരണീയമാണ്. രഹസ്യ റെയ്ഡ് നടത്തി കുഴല്‍പണക്കാരില്‍നിന്നും ചീട്ടുകളിക്കാരില്‍നിന്നും ലക്ഷങ്ങള്‍ തട്ടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വര്‍ധിച്ചുവരുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ആധാരമാക്കി 'മാധ്യമം' മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ സൂചനകള്‍ സാധൂകരിക്കുന്നതാണ് കോടതിയുടെ കഴിഞ്ഞദിവസത്തെ നിരീക്ഷണങ്ങള്‍. കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കുഴപ്പക്കാരായ പൊലീസുകാരുള്ളതെന്ന് 2005ല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. കുഴല്‍പണ ഇടപാടില്‍ കാസര്‍കോടും ചീട്ടുകളിയില്‍ കോഴിക്കോടുമാണത്രെ മുന്നില്‍!
ക്രമസമാധാനപാലന ചുമതലയുള്ള ഓഫിസര്‍മാരില്‍ 30 ശതമാനത്തോളം ക്രിമിനല്‍-മാഫിയ ബന്ധമുള്ളവരാണെന്ന് പറയുന്നതും പുറത്തുനിന്നുള്ള അന്യരാരുമല്ല. വിജിലന്‍സ് വിഭാഗമടക്കം സ്‌പെഷല്‍ യൂനിറ്റിലെ ഓഫിസര്‍മാരില്‍ 15 ശതമാനത്തോളവും മോശം പശ്ചാത്തലമുള്ളവരാണെന്ന് കുറ്റപ്പെടുത്തുന്നതും ഇതേ രഹസ്യരേഖതന്നെ. 14 ജില്ലകളില്‍നിന്ന് ശേഖരിച്ച് തിരുവനന്തപുരത്തെ ആസ്ഥാനത്ത് ക്രോഡീകരിച്ച ഈ റിപ്പോര്‍ട്ടില്‍ അഴിമതിക്കാരെയും അധോലോക ബന്ധമുള്ളവരെയും പേരെടുത്ത് പറഞ്ഞിട്ടും മാതൃകാപരമായ ഒരു നടപടിയും ഉണ്ടായില്ലെന്നത് ചിത്രത്തിന്റെ മറുവശം.
തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിലും ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിലും ജയില്‍ ഡി.ഐ.ജി ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന് ജയില്‍ ഡി.ജി.പി ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ സംഭവത്തിനും അധികകാലത്തെ പഴക്കമില്ല. ഏറിയാല്‍ നാലോ അഞ്ചോ വര്‍ഷം. ഇങ്ങനെ വഴികേടിലും വഴിവിട്ട പ്രവര്‍ത്തനത്തിലും മുങ്ങിത്താഴുന്നവര്‍ സേനയുടെ പ്രതിച്ഛായ തകര്‍ത്തുകൊണ്ടിരിക്കെ അങ്ങേതലക്കല്‍ കാര്യക്ഷമതയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കൊലവിളികളും കേട്ടു കേട്ട് ജനസാമാന്യത്തിന് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചുരുങ്ങിയത് പത്തു പേര്‍ക്കെങ്കിലും കേരളത്തില്‍ പൊലീസ് കസ്റ്റഡിയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ് പുത്തൂരിലെ ഷീല വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവം. ഓഫിസര്‍മാരടക്കം ഒരു ഡസനിലേറെ പൊലീസുകാര്‍ ഇതില്‍ പ്രതികളാണെന്ന യാഥാര്‍ഥ്യം സേനയുടെ ചരിത്രത്തിലെ അപൂര്‍വതകളില്‍ ഒന്നായി രേഖപ്പെട്ടു കിടക്കും.
ഇങ്ങനെ അനുദിനം ഓരോന്ന് വായിച്ചും കേട്ടും താടിക്കു കൈവെച്ച് കുന്തിച്ചിരിക്കാന്‍ നിര്‍ബന്ധിതനാവുന്ന ജനം അറിയാതെ ചോദിച്ചുപോകുന്നു 'ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്ടിലെ നിയമപാലകര്‍!'
കളവു മുതല്‍ ഉള്‍പ്പെടെ അവിഹിത സമ്പത്തിന്റെ വിഹിതംപറ്റുക, പ്രതികള്‍ക്കുനേരെ കണ്ണു ചിമ്മുക, കോടതി ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ കേസ് എടുക്കേണ്ടിവന്നാലും തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുക, ആരോപണം പിന്‍വലിക്കാനോ കേസ് ഒതുക്കിത്തീര്‍ക്കാനോ പരാതിക്കാരനുമേല്‍ സമ്മര്‍ദം ചെലുത്തുകയോ ഭീഷണി പ്രയോഗിക്കുകയോ ചെയ്യുക എന്നതെല്ലാം ഇന്ന് നാടുനീളെ കണ്ടുവരുന്ന പൊതുപ്രവണതയാണെന്നും ഗുരുതരമായ സാമൂഹിക പ്രത്യാഘാതത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മനസ്സാക്ഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവര്‍ സദാ വിളിച്ചുപറഞ്ഞിട്ടും കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ല; കാണേണ്ടവര്‍ കാണുന്നില്ല എന്നതാണ് അവസ്ഥ.
പൊലീസിന്റെ കടിഞ്ഞാണ്‍ വിവിധ ഏജന്‍സികള്‍ക്ക് വീതിച്ചുകൊടുക്കണം എന്ന നിര്‍ദേശത്തോട് എല്ലാ സംസ്ഥാനങ്ങളും വിയോജിച്ചതായി പൊലീസ് പരിഷ്‌കരണപരിശോധനാ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ.ടി. തോമസ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയത് ഇതോടൊപ്പം വായിക്കുക. അഞ്ചുവര്‍ഷം കാത്തിരുന്ന ശേഷം കൈവരുന്ന അധികാരം നിലനിര്‍ത്തണമെങ്കില്‍ പൊലീസിന്റെ സഹായം കൂടിയേ തീരൂ എന്ന് വളച്ചുകെട്ടില്ലാതെ പറയാന്‍വരെ ഒരു സംസ്ഥാന ആഭ്യന്തരമന്ത്രി തയാറാവുകയുമുണ്ടായി എന്നത് ഈ പരമ്പരയിലെ ക്രൂരമായ ഒരു ഫലിതംതന്നെ.
ചുരുക്കത്തില്‍ കാക്കി യൂനിഫോമിട്ട ക്രിമിനല്‍സ്, ഭരണകൂട ഭീകരസംഘം എന്നീ അപഖ്യാതികള്‍ പൊലീസിനെ വലയംചെയ്തിട്ട് നാളുകളേറെയായി. ഈ ചോരപ്പാടുകളും കറകളും മായ്ച്ചുകളഞ്ഞ് പൊലീസിനെ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു വിഭാഗമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് പൗരന്മാരില്‍ ആത്മവിശ്വാസവും സുരക്ഷാബോധവും ഉണ്ടാക്കിത്തീര്‍ക്കേണ്ട സ്ഥാനത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൂടുതല്‍ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഒട്ടും ആശ്വാസ്യമല്ല. എന്തുവിലകൊടുത്തും ചെറുത്തുതോല്‍പിച്ചേ തീരൂ. കോഴിയെ നോക്കാന്‍ കുറുക്കനെ ഏല്‍പിക്കുന്നതിന് സമാനമായിരിക്കും അത്.

പോലീസില്‍ കുറ്റവാസന കൂടിവരുന്നു - കോടതി

പോലീസ് കോണ്‍സ്റ്റബിളാകാന്‍ തിരഞ്ഞെടുക്കപ്പെട്ട ഹര്‍ജിക്കാരന്‍ നേരത്തേ കോടതിയുടെ ഉത്തരവിലൂടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 2010 ഏപ്രില്‍ 14-ന് പരിശീലനം കഴിഞ്ഞെങ്കിലും നിയമനം കിട്ടിയില്ല. കേസില്‍ ഉള്‍പ്പെട്ടുവെന്ന ഒറ്റക്കാരണം കൊണ്ട് നിയമനം നിഷേധിക്കരുതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ നിയമനത്തിന് അര്‍ഹതയുണ്ടെന്നാണ് വാദം.
കൊച്ചി: പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം കൂടിവരികയാണെന്നാണ് അടുത്തകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലീസില്‍ നിയമനം അനുവദിക്കണോ എന്ന കാര്യം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടുകൊണ്ടാണ് ജസ്റ്റിസ് എസ്. സിരിജഗന്റെ ഈ വിലയിരുത്തല്‍. കാസര്‍കോട് കെ.എ.പി. ബറ്റാലിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് നീലേശ്വരം സ്വദേശി എം. ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇതേപ്പറ്റി സുചിന്തിതവും സുവ്യക്തവുമായ കാഴ്ചപ്പാടിനുവേണ്ടി ഡിവിഷന്‍ ബെഞ്ചിന് വിട്ടിട്ടുള്ളത്. പത്രപ്രവര്‍ത്തകനെ വധിക്കാന്‍ ഡിവൈ.എസ്.പി. ക്രിമിനലുകളെ ഏര്‍പ്പെടുത്തി എന്ന കേസും പ്രതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസുമുള്‍പ്പെടെ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് പോലീസിലെ ക്രിമിനല്‍ പ്രവണത നാള്‍ക്കുനാള്‍ കൂടിവരുന്നുവെന്നാണ് എന്ന് കോടതി വിലയിരുത്തി. അടുത്തകാലത്ത് പോലീസ് കോണ്‍സ്റ്റബിളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ നൂറിലധികം പേര്‍ കേസിലുള്‍പ്പെട്ടവരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവരെല്ലാം കോടതിയുടെ അനുമതിയോടെയാണ് പരിശീലനം നേടിയത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ പോലീസുകാരായി അധികാരം നേടുമ്പോള്‍ അത് സാധാരണക്കാര്‍ക്കെതിരെത്തന്നെ പ്രയോഗിച്ചേക്കാമെന്നാണ് ഈയിടെയുണ്ടായ കേസുകള്‍ നല്‍കുന്ന സൂചന. അതിനാലാണ് ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടവരെ പോലീസല്‍ നിയമിക്കാമോ എന്ന നിയമപ്രശ്‌നത്തില്‍ പുനപ്പരിശോധന ആവശ്യമാവുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മദ്യപിച്ച് സംഘട്ടനം: എസ്.ഐ വെട്ടും അടിയുമേറ്റ് മരിച്ചു

കൊല്ലം: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ സമൂഹമദ്യപാനത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തലയ്ക്ക് വെട്ടും അടിയുമേറ്റ് മരിച്ചു. പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം തിരുമല കട്ടച്ചല്‍ റോഡ് കാവേരിയില്‍ രാജശേഖരന്‍ നായര്‍ (54) ആണ് മരിച്ചത്. ആശ്രാമം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ്‌പോലീസ് സ്റ്റേഷനിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെയും പുള്ളിക്കട കോളനിയിലെ ഗുണ്ടയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ അഞ്ചാലുംമൂട് നീനാഭവനില്‍ അജിത്കുമാര്‍ (51), കന്‍േറാണ്‍മെന്റ് നോര്‍ത്ത് പുള്ളിക്കടയില്‍ പുള്ളിക്കട ഷാജി എന്നറിയപ്പെടുന്ന ഷാജിലാല്‍ (40) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പോലീസ് ക്വാര്‍ട്ടേഴ്‌സിലെ അജിത്കുമാറിന്റെ 6-ാം നമ്പര്‍ വീട്ടിലാണ് മദ്യപാനത്തിനായി മൂവരും ഒത്തുചേര്‍ന്നത്. 4-ാം നമ്പര്‍ വീട്ടിലാണ് കൊല്ലപ്പെട്ട രാജശേഖരന്‍ നായര്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. വിവാഹമോചനം നേടിയ അജിത്കുമാര്‍ ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കാണ് താമസം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് രാജശേഖരന്‍ വീട്ടില്‍ നിന്നുപോയത്. അജിത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ എട്ടുമണിയോടെ മൂവരും ഒത്തുകൂടി മദ്യപാനം തുടങ്ങി. രാത്രി 12 മണിക്കും ക്വാര്‍ട്ടേഴ്‌സില്‍ പാട്ടും ബഹളവും കേള്‍ക്കാമായിരുന്നു. 12 മണികഴിഞ്ഞും രാജശേഖരന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് ഭാര്യയും മക്കളും ഉറങ്ങി. 12 മണിയോടെ 6-ാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് അലര്‍ച്ചയും ഭാരമുള്ള എന്തോ വീഴുന്ന ശബ്ദവും കേട്ടതായി അയല്‍ക്കാര്‍ പറയുന്നു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ രാജശേഖരന്റെ ഭാര്യ ഉണര്‍ന്നുനോക്കുമ്പോഴും ഭര്‍ത്താവ് എത്തിയിരുന്നില്ല. ഭാര്യ പുറത്തിറങ്ങിനോക്കുമ്പോള്‍ വീടിനുമുന്നില്‍ അല്പം അകലെ കുറ്റിക്കാട്ടില്‍ രാജശേഖരന്‍ വീണുകിടക്കുന്നതുകണ്ടു. മുഖത്ത് മാരകമായി മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. അയല്‍ക്കാരും മറ്റും ചേര്‍ന്ന്, ബോധരഹിതനായ രാജശേഖരനെ ആദ്യം ജില്ലാ ആസ്​പത്രിയില്‍ എത്തിച്ചു. സ്ഥിതി അതീവഗുരുതരമായതിനാല്‍ ഇയാളെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകാന്‍ ആസ്​പത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആസ്​പത്രിയില്‍ രാജശേഖരനെ പ്രവേശിപ്പിച്ചെങ്കിലും പകല്‍ 11.30ന് മരിക്കുകയായിരുന്നു.

ഒമ്പതുവര്‍ഷമായി ആശ്രാമം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്ലപ്പെട്ട എസ്.ഐ. രാജശേഖരന്‍ നായര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. തിരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ച് വീഴ്ചവരുത്തിയതിന്റെ പേരില്‍ ഏപ്രില്‍ 23നാണ് സസ്‌പെന്‍ഷനിലായത്.

കൊലപാതക കേസ്സില്‍ കസ്റ്റഡിയിലായ എ.എസ്.ഐ. അജിത്കുമാര്‍ ഏതാനും നാളായി അനധികൃതമായി ജോലിക്ക് ഹാജരായിരുന്നില്ല. കസ്റ്റഡിയിലായ പുള്ളിക്കട ഷാജിയും ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. കലയാണ് രാജശേഖരന്‍ നായരുടെ ഭാര്യ. മക്കള്‍: അര്‍ച്ചന, അശ്വതി