Thursday, June 16, 2011

പോലീസില്‍ കുറ്റവാസന കൂടിവരുന്നു - കോടതി

പോലീസ് കോണ്‍സ്റ്റബിളാകാന്‍ തിരഞ്ഞെടുക്കപ്പെട്ട ഹര്‍ജിക്കാരന്‍ നേരത്തേ കോടതിയുടെ ഉത്തരവിലൂടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 2010 ഏപ്രില്‍ 14-ന് പരിശീലനം കഴിഞ്ഞെങ്കിലും നിയമനം കിട്ടിയില്ല. കേസില്‍ ഉള്‍പ്പെട്ടുവെന്ന ഒറ്റക്കാരണം കൊണ്ട് നിയമനം നിഷേധിക്കരുതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ നിയമനത്തിന് അര്‍ഹതയുണ്ടെന്നാണ് വാദം.
കൊച്ചി: പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം കൂടിവരികയാണെന്നാണ് അടുത്തകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലീസില്‍ നിയമനം അനുവദിക്കണോ എന്ന കാര്യം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടുകൊണ്ടാണ് ജസ്റ്റിസ് എസ്. സിരിജഗന്റെ ഈ വിലയിരുത്തല്‍. കാസര്‍കോട് കെ.എ.പി. ബറ്റാലിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് നീലേശ്വരം സ്വദേശി എം. ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇതേപ്പറ്റി സുചിന്തിതവും സുവ്യക്തവുമായ കാഴ്ചപ്പാടിനുവേണ്ടി ഡിവിഷന്‍ ബെഞ്ചിന് വിട്ടിട്ടുള്ളത്. പത്രപ്രവര്‍ത്തകനെ വധിക്കാന്‍ ഡിവൈ.എസ്.പി. ക്രിമിനലുകളെ ഏര്‍പ്പെടുത്തി എന്ന കേസും പ്രതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസുമുള്‍പ്പെടെ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് പോലീസിലെ ക്രിമിനല്‍ പ്രവണത നാള്‍ക്കുനാള്‍ കൂടിവരുന്നുവെന്നാണ് എന്ന് കോടതി വിലയിരുത്തി. അടുത്തകാലത്ത് പോലീസ് കോണ്‍സ്റ്റബിളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ നൂറിലധികം പേര്‍ കേസിലുള്‍പ്പെട്ടവരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവരെല്ലാം കോടതിയുടെ അനുമതിയോടെയാണ് പരിശീലനം നേടിയത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ പോലീസുകാരായി അധികാരം നേടുമ്പോള്‍ അത് സാധാരണക്കാര്‍ക്കെതിരെത്തന്നെ പ്രയോഗിച്ചേക്കാമെന്നാണ് ഈയിടെയുണ്ടായ കേസുകള്‍ നല്‍കുന്ന സൂചന. അതിനാലാണ് ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടവരെ പോലീസല്‍ നിയമിക്കാമോ എന്ന നിയമപ്രശ്‌നത്തില്‍ പുനപ്പരിശോധന ആവശ്യമാവുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

1 comment:

  1. വേലി തന്നെ വിളവ് തിന്നുന്ന കാലം..

    ReplyDelete