Thursday, June 16, 2011

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മദ്യപിച്ച് സംഘട്ടനം: എസ്.ഐ വെട്ടും അടിയുമേറ്റ് മരിച്ചു

കൊല്ലം: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ സമൂഹമദ്യപാനത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തലയ്ക്ക് വെട്ടും അടിയുമേറ്റ് മരിച്ചു. പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം തിരുമല കട്ടച്ചല്‍ റോഡ് കാവേരിയില്‍ രാജശേഖരന്‍ നായര്‍ (54) ആണ് മരിച്ചത്. ആശ്രാമം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ്‌പോലീസ് സ്റ്റേഷനിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെയും പുള്ളിക്കട കോളനിയിലെ ഗുണ്ടയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ അഞ്ചാലുംമൂട് നീനാഭവനില്‍ അജിത്കുമാര്‍ (51), കന്‍േറാണ്‍മെന്റ് നോര്‍ത്ത് പുള്ളിക്കടയില്‍ പുള്ളിക്കട ഷാജി എന്നറിയപ്പെടുന്ന ഷാജിലാല്‍ (40) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പോലീസ് ക്വാര്‍ട്ടേഴ്‌സിലെ അജിത്കുമാറിന്റെ 6-ാം നമ്പര്‍ വീട്ടിലാണ് മദ്യപാനത്തിനായി മൂവരും ഒത്തുചേര്‍ന്നത്. 4-ാം നമ്പര്‍ വീട്ടിലാണ് കൊല്ലപ്പെട്ട രാജശേഖരന്‍ നായര്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. വിവാഹമോചനം നേടിയ അജിത്കുമാര്‍ ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കാണ് താമസം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് രാജശേഖരന്‍ വീട്ടില്‍ നിന്നുപോയത്. അജിത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ എട്ടുമണിയോടെ മൂവരും ഒത്തുകൂടി മദ്യപാനം തുടങ്ങി. രാത്രി 12 മണിക്കും ക്വാര്‍ട്ടേഴ്‌സില്‍ പാട്ടും ബഹളവും കേള്‍ക്കാമായിരുന്നു. 12 മണികഴിഞ്ഞും രാജശേഖരന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് ഭാര്യയും മക്കളും ഉറങ്ങി. 12 മണിയോടെ 6-ാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് അലര്‍ച്ചയും ഭാരമുള്ള എന്തോ വീഴുന്ന ശബ്ദവും കേട്ടതായി അയല്‍ക്കാര്‍ പറയുന്നു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ രാജശേഖരന്റെ ഭാര്യ ഉണര്‍ന്നുനോക്കുമ്പോഴും ഭര്‍ത്താവ് എത്തിയിരുന്നില്ല. ഭാര്യ പുറത്തിറങ്ങിനോക്കുമ്പോള്‍ വീടിനുമുന്നില്‍ അല്പം അകലെ കുറ്റിക്കാട്ടില്‍ രാജശേഖരന്‍ വീണുകിടക്കുന്നതുകണ്ടു. മുഖത്ത് മാരകമായി മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. അയല്‍ക്കാരും മറ്റും ചേര്‍ന്ന്, ബോധരഹിതനായ രാജശേഖരനെ ആദ്യം ജില്ലാ ആസ്​പത്രിയില്‍ എത്തിച്ചു. സ്ഥിതി അതീവഗുരുതരമായതിനാല്‍ ഇയാളെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകാന്‍ ആസ്​പത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആസ്​പത്രിയില്‍ രാജശേഖരനെ പ്രവേശിപ്പിച്ചെങ്കിലും പകല്‍ 11.30ന് മരിക്കുകയായിരുന്നു.

ഒമ്പതുവര്‍ഷമായി ആശ്രാമം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്ലപ്പെട്ട എസ്.ഐ. രാജശേഖരന്‍ നായര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. തിരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ച് വീഴ്ചവരുത്തിയതിന്റെ പേരില്‍ ഏപ്രില്‍ 23നാണ് സസ്‌പെന്‍ഷനിലായത്.

കൊലപാതക കേസ്സില്‍ കസ്റ്റഡിയിലായ എ.എസ്.ഐ. അജിത്കുമാര്‍ ഏതാനും നാളായി അനധികൃതമായി ജോലിക്ക് ഹാജരായിരുന്നില്ല. കസ്റ്റഡിയിലായ പുള്ളിക്കട ഷാജിയും ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. കലയാണ് രാജശേഖരന്‍ നായരുടെ ഭാര്യ. മക്കള്‍: അര്‍ച്ചന, അശ്വതി

No comments:

Post a Comment