Thursday, June 16, 2011

കോഴിയെ പോറ്റാന്‍ കുറുക്കന്മാര്‍ വേണ്ട

നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുക, മൗലികാവകാശങ്ങളില്‍ പ്രഥമവും പ്രധാനവുമായ വ്യക്തിയുടെ ജീവന്‍, സ്വത്ത്, അഭിമാനം എന്നിവ അപഹരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നീ ദൗത്യം ഭംഗിയായി നിറവേറ്റാന്‍ നിയോഗിക്കപ്പെട്ടവരാണല്ലോ പൊലീസ്. വിനയം, നീതിബോധം, നിയമവിധേയത്വം, പ്രത്യുല്‍പന്നമതിത്വം തുടങ്ങിയ ഉന്നത ഗുണഗണങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതാണ് 'പൊലീസ്' എന്ന വാക്കിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഓരോന്നും എന്ന് പൊതുവെ പറയാറുണ്ട്. പക്ഷേ, നാളിതുവരെയായി നാം കണ്ടും കൊണ്ടും അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമൂഹമനസ്സില്‍ ആ വിഭാഗത്തെക്കുറിച്ച് പതിഞ്ഞ ചിത്രം മറ്റൊന്നാണ്. അതിന്റെ പ്രതിരൂപമാണ് കേരള ഹൈകോടതിയുടെ പരാമര്‍ശത്തില്‍ ദൃശ്യമാവുന്നത്.
സംസ്ഥാന പൊലീസിനെതിരെ ഉന്നത നീതിപീഠത്തില്‍നിന്ന് കണ്ണുതുറപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നത് നടാടെയല്ല. പൊലീസ്, ഹവാല മാഫിയയുടെ നിയന്ത്രണത്തിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹൈകോടതി നിരീക്ഷിച്ചത് മൂന്നു വര്‍ഷം മുമ്പത്തെ കഥ. കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ 40 ലക്ഷം രൂപയുടെ ഹവാലപ്പണം കൊള്ളയടിച്ച കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നിഷ്‌ക്രിയത്വവും വീഴ്ചയുമായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശത്തിന് ശരവ്യമായിരുന്നതെങ്കില്‍ ക്രിമിനല്‍ പ്രവണതയുള്ളവര്‍ ക്രമസമാധാനപാലന ചുമതല ഏറ്റെടുക്കാന്‍ രംഗപ്രവേശം ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ നീതിപീഠത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇവ്വിഷയകമായി ന്യായാസനം നടുങ്ങിയ അതേദിവസം തന്നെയാണ് ദക്ഷിണകേരളത്തിലെ കൊല്ലത്തിനടുത്ത് തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മരിക്കുന്നതും സംഭവത്തില്‍ രണ്ട് എ.എസ്.ഐമാര്‍ പിടിയിലായതും. ഈ ദാരുണസംഭവം കോടതി വരച്ചിട്ട രേഖാചിത്രങ്ങള്‍ക്ക് പൂര്‍ണത കൈവരുത്തുന്നു. പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റവും സംഘട്ടനവുമാണ് കാരണമെന്നാണ് പറയപ്പെടുന്നത്. അങ്ങാടിപ്പിള്ളേര്‍ പോലും നാണിച്ചുപോകുന്ന അപഥസഞ്ചാരം! പൊലീസിലെ നല്ലൊരു വിഭാഗം മാഫിയയുടെ ശമ്പളം പറ്റുന്നവരാണെന്ന് രണ്ടുവര്‍ഷം മുമ്പ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവന്‍ പൊതുപരിപാടിയില്‍ തുറന്നടിച്ചതും സ്മരണീയമാണ്. രഹസ്യ റെയ്ഡ് നടത്തി കുഴല്‍പണക്കാരില്‍നിന്നും ചീട്ടുകളിക്കാരില്‍നിന്നും ലക്ഷങ്ങള്‍ തട്ടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വര്‍ധിച്ചുവരുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ആധാരമാക്കി 'മാധ്യമം' മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ സൂചനകള്‍ സാധൂകരിക്കുന്നതാണ് കോടതിയുടെ കഴിഞ്ഞദിവസത്തെ നിരീക്ഷണങ്ങള്‍. കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കുഴപ്പക്കാരായ പൊലീസുകാരുള്ളതെന്ന് 2005ല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. കുഴല്‍പണ ഇടപാടില്‍ കാസര്‍കോടും ചീട്ടുകളിയില്‍ കോഴിക്കോടുമാണത്രെ മുന്നില്‍!
ക്രമസമാധാനപാലന ചുമതലയുള്ള ഓഫിസര്‍മാരില്‍ 30 ശതമാനത്തോളം ക്രിമിനല്‍-മാഫിയ ബന്ധമുള്ളവരാണെന്ന് പറയുന്നതും പുറത്തുനിന്നുള്ള അന്യരാരുമല്ല. വിജിലന്‍സ് വിഭാഗമടക്കം സ്‌പെഷല്‍ യൂനിറ്റിലെ ഓഫിസര്‍മാരില്‍ 15 ശതമാനത്തോളവും മോശം പശ്ചാത്തലമുള്ളവരാണെന്ന് കുറ്റപ്പെടുത്തുന്നതും ഇതേ രഹസ്യരേഖതന്നെ. 14 ജില്ലകളില്‍നിന്ന് ശേഖരിച്ച് തിരുവനന്തപുരത്തെ ആസ്ഥാനത്ത് ക്രോഡീകരിച്ച ഈ റിപ്പോര്‍ട്ടില്‍ അഴിമതിക്കാരെയും അധോലോക ബന്ധമുള്ളവരെയും പേരെടുത്ത് പറഞ്ഞിട്ടും മാതൃകാപരമായ ഒരു നടപടിയും ഉണ്ടായില്ലെന്നത് ചിത്രത്തിന്റെ മറുവശം.
തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിലും ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിലും ജയില്‍ ഡി.ഐ.ജി ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന് ജയില്‍ ഡി.ജി.പി ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ സംഭവത്തിനും അധികകാലത്തെ പഴക്കമില്ല. ഏറിയാല്‍ നാലോ അഞ്ചോ വര്‍ഷം. ഇങ്ങനെ വഴികേടിലും വഴിവിട്ട പ്രവര്‍ത്തനത്തിലും മുങ്ങിത്താഴുന്നവര്‍ സേനയുടെ പ്രതിച്ഛായ തകര്‍ത്തുകൊണ്ടിരിക്കെ അങ്ങേതലക്കല്‍ കാര്യക്ഷമതയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കൊലവിളികളും കേട്ടു കേട്ട് ജനസാമാന്യത്തിന് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചുരുങ്ങിയത് പത്തു പേര്‍ക്കെങ്കിലും കേരളത്തില്‍ പൊലീസ് കസ്റ്റഡിയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ് പുത്തൂരിലെ ഷീല വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവം. ഓഫിസര്‍മാരടക്കം ഒരു ഡസനിലേറെ പൊലീസുകാര്‍ ഇതില്‍ പ്രതികളാണെന്ന യാഥാര്‍ഥ്യം സേനയുടെ ചരിത്രത്തിലെ അപൂര്‍വതകളില്‍ ഒന്നായി രേഖപ്പെട്ടു കിടക്കും.
ഇങ്ങനെ അനുദിനം ഓരോന്ന് വായിച്ചും കേട്ടും താടിക്കു കൈവെച്ച് കുന്തിച്ചിരിക്കാന്‍ നിര്‍ബന്ധിതനാവുന്ന ജനം അറിയാതെ ചോദിച്ചുപോകുന്നു 'ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്ടിലെ നിയമപാലകര്‍!'
കളവു മുതല്‍ ഉള്‍പ്പെടെ അവിഹിത സമ്പത്തിന്റെ വിഹിതംപറ്റുക, പ്രതികള്‍ക്കുനേരെ കണ്ണു ചിമ്മുക, കോടതി ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ കേസ് എടുക്കേണ്ടിവന്നാലും തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുക, ആരോപണം പിന്‍വലിക്കാനോ കേസ് ഒതുക്കിത്തീര്‍ക്കാനോ പരാതിക്കാരനുമേല്‍ സമ്മര്‍ദം ചെലുത്തുകയോ ഭീഷണി പ്രയോഗിക്കുകയോ ചെയ്യുക എന്നതെല്ലാം ഇന്ന് നാടുനീളെ കണ്ടുവരുന്ന പൊതുപ്രവണതയാണെന്നും ഗുരുതരമായ സാമൂഹിക പ്രത്യാഘാതത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മനസ്സാക്ഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവര്‍ സദാ വിളിച്ചുപറഞ്ഞിട്ടും കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ല; കാണേണ്ടവര്‍ കാണുന്നില്ല എന്നതാണ് അവസ്ഥ.
പൊലീസിന്റെ കടിഞ്ഞാണ്‍ വിവിധ ഏജന്‍സികള്‍ക്ക് വീതിച്ചുകൊടുക്കണം എന്ന നിര്‍ദേശത്തോട് എല്ലാ സംസ്ഥാനങ്ങളും വിയോജിച്ചതായി പൊലീസ് പരിഷ്‌കരണപരിശോധനാ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ.ടി. തോമസ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയത് ഇതോടൊപ്പം വായിക്കുക. അഞ്ചുവര്‍ഷം കാത്തിരുന്ന ശേഷം കൈവരുന്ന അധികാരം നിലനിര്‍ത്തണമെങ്കില്‍ പൊലീസിന്റെ സഹായം കൂടിയേ തീരൂ എന്ന് വളച്ചുകെട്ടില്ലാതെ പറയാന്‍വരെ ഒരു സംസ്ഥാന ആഭ്യന്തരമന്ത്രി തയാറാവുകയുമുണ്ടായി എന്നത് ഈ പരമ്പരയിലെ ക്രൂരമായ ഒരു ഫലിതംതന്നെ.
ചുരുക്കത്തില്‍ കാക്കി യൂനിഫോമിട്ട ക്രിമിനല്‍സ്, ഭരണകൂട ഭീകരസംഘം എന്നീ അപഖ്യാതികള്‍ പൊലീസിനെ വലയംചെയ്തിട്ട് നാളുകളേറെയായി. ഈ ചോരപ്പാടുകളും കറകളും മായ്ച്ചുകളഞ്ഞ് പൊലീസിനെ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു വിഭാഗമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് പൗരന്മാരില്‍ ആത്മവിശ്വാസവും സുരക്ഷാബോധവും ഉണ്ടാക്കിത്തീര്‍ക്കേണ്ട സ്ഥാനത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൂടുതല്‍ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഒട്ടും ആശ്വാസ്യമല്ല. എന്തുവിലകൊടുത്തും ചെറുത്തുതോല്‍പിച്ചേ തീരൂ. കോഴിയെ നോക്കാന്‍ കുറുക്കനെ ഏല്‍പിക്കുന്നതിന് സമാനമായിരിക്കും അത്.

No comments:

Post a Comment