സംസ്‌ഥാനത്ത് സൂകരപ്രസവം പോലെ മുളച്ചുപൊന്തുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്താത്തതില്‍ പോലീസ് സേനയ്‌ക്ക് എതിരേയും കസ്‌റ്റഡിമരണക്കേസില്‍ പ്രതിസ്‌ഥാനത്തുള്ള പോലീസ് ഓഫീസര്‍മാരെ അറസ്‌റ്റ് ചെയ്യാത്തതില്‍ സി.ബി.ഐക്ക് എതിരേയും ഒരേദിവസം കേരള ഹൈക്കോടതിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ നീതിനിര്‍വഹണത്തില്‍ പോലീസും സി.ബി.ഐയും നടത്തുന്ന ഗുരുതര വീഴ്‌ചകളിലേക്കാണു വിരല്‍ചൂണ്ടുന്നത്. സംസ്‌ഥാനത്തെ ക്രമസമാധാനപാലനച്ചുമതല നിര്‍വഹിക്കുന്ന സേനാവിഭാഗമാണ് പോലീസെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയാണു സി.ബി.ഐ. രണ്ടു വിഭാഗങ്ങളേയും നേര്‍വഴിക്കുകൊണ്ടുപോകേണ്ടത് യഥാക്രമം സംസ്‌ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ചുമതലയാണ്.
കേരളത്തെ ഞെട്ടിച്ചതാണ് പുത്തൂര്‍ ഷീലവധക്കേസും ആ കേസിലെ പ്രതി സമ്പത്തിന്റെ കസ്‌റ്റഡിമരണവും. കേരളാപോലീസിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്ന കാരണത്താല്‍ കസ്‌റ്റഡിമരണക്കേസ് പോലീസില്‍ നിന്ന് എടുത്തുമാറ്റി സി.ബി.ഐയെ ഏല്‍പ്പിച്ചതു കോടതിയാണ്. പോലീസ് കസ്‌റ്റഡിയിലാണു സമ്പത്ത് ക്രൂരമായി കൊലചെയ്യപ്പെട്ടതെന്ന് അന്വേഷണത്തില്‍ മനസിലാക്കിയ സി.ബി.ഐ. കേസില്‍ ഏതാനും പോലീസ് ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍ എ.ഡി.ജി.പി. മുഹമ്മദ് യാസിന്‍ ഉള്‍പ്പെടെ പ്രതിസ്‌ഥാനത്തുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥരെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരാന്‍ സി.ബി.ഐക്കു കഴിഞ്ഞിട്ടില്ല.
ഇവര്‍ക്കെതിരേ അറസ്‌റ്റ്വാറന്റ് പുറപ്പെടുവിച്ചിട്ടും സി.ബി.ഐ. വാറന്റ് മടക്കുകയായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചത്. എ.ഡി.ജി.പി. യാസിന്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുള്ള ഉന്നതപോലീസ് ഉദ്യോഗസ്‌ഥര്‍ സ്വൈരവിഹാരം നടത്തുകയാണെന്നും ഇരട്ടത്താപ്പ് കാണിക്കരുതെന്നുമാണ് കോടതിയുടെ മുന്നറിയിപ്പ്. വാറന്റ്‌മടക്കിയ അന്വേഷണസംഘം ഇത്രമേല്‍ അധ:പതിക്കരുതായിരുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. റിമാന്‍്‌ഡില്‍ കഴിയുന്ന എസ്.ഐ. രമേശിന്റെ ജാമ്യത്തെപ്പറ്റി അഭിപ്രായം തേടിയപ്പോള്‍ സി.ബി.ഐ. വ്യക്‌തമായ മറുപടി നല്‍കാതിരുന്നതും ഇരട്ടത്താപ്പെന്ന പദം പ്രയോഗിക്കാന്‍ കോടതിയെ നിര്‍ബന്ധിതമാക്കിയിരിക്കണം. എ.ഡി.ജി.പിക്ക് ഒരു നിയമവും എസ്.ഐമാര്‍ക്കും പോലീസുകാര്‍ക്കും മറ്റൊരു നിയമവും എന്ന സി.ബി.ഐ. നിലപാടിനെതിരായ ശക്‌തമായ നിലപാടാണു കോടതി സ്വീകരിച്ചത്.
കേരള ഹൈക്കോടതിയാണു സംസ്‌ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ എണ്ണം പെരുകുന്നതില്‍ ആശങ്കയും അമര്‍ഷവും പ്രകടിപ്പിച്ചത്. കൊല്ലത്തെ മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഡിവൈ.എസ്.പി. സന്തോഷ് എം. നായര്‍, കണ്ടെയ്‌നര്‍ സന്തോഷ്, പുഞ്ചിരി മഹേഷ്, ഷെഫീക്ക് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ക്വട്ടേഷന്‍ സംഘങ്ങളെ കയറൂരിവിട്ടതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സ്‌ഥിരം കുറ്റവാളികളാണ് ക്വട്ടേഷന്‍സംഘങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നും നാട്ടിന്‍പുറങ്ങളില്‍പ്പോലും ഇവര്‍ സുലഭമാണെന്നും കോടതി ഉത്‌കണ്‌ഠയോടെയാണു പറഞ്ഞത്.
പോലീസിലെ ഡിവൈ.എസ്.പി. തന്നെ ക്വട്ടേഷന്‍ സംഘത്തെ ആശ്രയിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് എവിടെനിന്നാണ് നീതിലഭിക്കുന്നതെന്ന കോടതിയുടെ ചോദ്യം ഈ നാട്ടിലെ സാധാരണക്കാരുടെ മനസിനെ അലട്ടുന്ന ഭീതിയാണ്. സമൂഹത്തില്‍ മാന്യതയും സ്വാധീനവും ഉള്ളവരാണ് ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നത്. ഏതാനും നാള്‍ മുമ്പ് ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ കൊന്ന് ശരീരം കഷണങ്ങളാക്കി കായലില്‍ തള്ളാന്‍ അന്ന് ഡിവൈ.എസ്.പി. ആയിരുന്ന ഷാജി നിയോഗിച്ചതും വാടകക്കൊലയാളികളെയാണ്. മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസിനു പിന്നിലും ക്വട്ടേഷന്‍ സംഘമായിരുന്നുവെന്നാണ് അന്വേഷണം തെളിയിക്കുന്നത്.
സംസ്‌ഥാനപോലീസിന്റെ വിശ്വാസ്യതയ്‌ക്കു വലിയ തിരിച്ചടി ഏല്‍പ്പിച്ച സംഭവങ്ങളാണ് ഡിവൈ.എസ്.പിമാര്‍ ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചുനടത്തിയ പ്രവീണ്‍വധവും ഉണ്ണിത്താന്‍ വധശ്രമവും. നാട്ടിന്‍പുറത്തു പോലും മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ വയ്യാത്തവിധം ക്വട്ടേഷന്‍സംഘങ്ങളുടെ വിളയാട്ടം അസഹ്യമാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പോലീസിനു കപ്പം കൊടുത്താണ് ഈ സംഘങ്ങള്‍ വിലസുന്നത്. ഈ അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ നാട്ടില്‍ സ്വൈരജീവിതം അസാധ്യമാകും.
പോലീസിലെ ക്രിമിനല്‍ പശ്‌ചാത്തലമുള്ള എല്ലാവരേയും നിരീക്ഷണവിധേയമാക്കുകയും ക്രമസമാധാനപാലനച്ചുമതലയില്‍ നിന്നും ഇത്തരക്കാരെ ഒഴിവാക്കുകയും ചെയ്യണം. ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടമുണ്ടായാല്‍ ആ പ്രദേശത്തിന്റെ അധികാരപരിധിയിലുള്ള പോലീസ് ഉന്നതര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കണം. സര്‍ക്കാര്‍ ഇത്തരം ഉറച്ച നയം സ്വീകരിച്ചാലേ പ്രശ്‌നത്തിന് ഒരു പരിധി വരെയെങ്കിലും പരിഹാരമാകൂ.
No comments:
Post a Comment