Saturday, August 6, 2011

പിതാവിന്റെ മര്‍ദനമേറ്റു മരിച്ച ഷജിത്തിന്റെ വീട്ടുകാര്‍ക്കു പോലീസിന്റെ സാന്ത്വനം

ചെറുപുഴ(കണ്ണൂര്‍): മദ്യലഹരിയില്‍ പിതാവിന്റെ ക്രൂരമായ മര്‍ദനത്തിനു വിധേയമായി ദാരുണമായി മരിച്ച ഷജിത്തിന്റെ വീട്ടിലേക്കു സഹായവും ആശ്വാസവചനങ്ങളുമായി പോലീസ്‌സംഘമെത്തി.മാനസികമായി തളര്‍ന്ന ഷജിത്തിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും മുന്നില്‍ ആശ്വാസവാക്കുകളുമായി പയ്യന്നൂര്‍ സിഐ പി.കെ. സുധാകരന്‍, പെരിങ്ങോം എസ്‌ഐ മുത്തത്ത്‌ ലക്ഷ്‌മണന്‍, അഡീഷണല്‍ എസ്‌ഐ ടി.കെ. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പോലീസ്‌ സംഘമെത്തിയത്‌.പയ്യന്നൂര്‍, പെരിങ്ങോം പോലീസ്‌ സ്റ്റേഷനുകളിലെ പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്വന്തംനിലയില്‍ സമാഹരിച്ച 25,000 രൂപയും രണ്‌ടു വ്യക്തികള്‍ ചേര്‍ന്നു നല്‍കിയ 10,000 രൂപയും ചേര്‍ത്ത്‌ 35,000 രൂപയാണ്‌ ഇവര്‍ കുടുംബത്തിനു കൈമാറിയത്‌. വീട്ടിലേക്കു രണ്‌ടുചാക്ക്‌ അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും പോലീസ്‌ സംഘം നല്‌കി. മകനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഷജിത്തിന്റെ പിതാവ്‌ ഷാജി റിമാന്‍ഡിലാണ്‌.

സാമ്പത്തികവും മാനസികവുമായി ബുദ്ധിമുട്ടി ഷജിത്തിന്റെ സഹോദരങ്ങളുടെ ഭാവി നശിക്കാതിരിക്കാനാണു കുടുംബത്തിനു സഹായമെത്തിക്കാന്‍ തീരുമാനിച്ചതെന്നു സിഐ പി.കെ. സുധാകരന്‍ പറഞ്ഞു. തകര്‍ന്ന കുടുംബത്തിന്റെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു നാട്ടുകാര്‍ക്കിതു പ്രചോദനമാകട്ടെയെന്നും സിഐ പറഞ്ഞു. മാനസികാഘാതത്തില്‍നിന്നു മോചനം ലഭിക്കാന്‍ അടുത്തയാഴ്‌ച ഷജിത്തിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ പയ്യന്നൂരില്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെ ശാസ്‌ത്രീയ കൗണ്‍സലിംഗ്‌ നല്‍കും. പോലീസ്‌ സംഘം സാമ്പത്തിക സഹായവുമായി വീട്ടിലെത്തിയത്‌ അദ്‌ഭുതത്തോടെയാണു നാട്ടുകാര്‍ കണ്‌ടത്‌.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോഷി ജോസ്‌, വൈസ്‌പ്രസിഡന്റ്‌ ശ്യാമള സോമന്‍, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ബേബി കളത്തില്‍, പഞ്ചായത്തംഗം മാത്യു കാരിത്താങ്കല്‍, ചൂരപ്പടവ്‌ പള്ളിവികാരി ഫാ. തോമസ്‌ തടത്തില്‍പുത്തന്‍വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. നിറഞ്ഞ കണ്ണുകളോടെ പണവും സാധനങ്ങളും രജനിയും മക്കളും ഏറ്റുവാങ്ങുന്നത്‌ കണ്‌ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.കുടുംബത്തെ കൂടുതല്‍ സഹായിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ നാളെ ചൂരപ്പടവ്‌ ഹോളിക്രോസ്‌ പള്ളിഹാളില്‍ നാട്ടുകാരുടെ യോഗം ചേരുമെന്നു ഫാ. തോമസ്‌ തടത്തില്‍പുത്തന്‍വീട്ടിലും പഞ്ചായത്ത്‌ അംഗം മാത്യു കാരിത്താങ്കലും അറി യിച്ചു.

1 comment:

  1. പോലീസുകാരുടെ ഈ പ്രവര്‍ത്തിയെ എത്ര അഭിനന്ദിച്ചാലും
    മതിയാവില്ല.

    ReplyDelete